2017, ജൂൺ 13

പാഴ് പുസ്തകം

പകുതി വായിയ്ക്ക്കപ്പെട്ട്,

ഇടംവലം പാതികളായ് മുറിയ്ക്ക്കപ്പെട്ട്,

പിന്നെ മറക്കപ്പെട്ട

നിന്റെയലമാരയിലെ പാഴ് പുസ്തകങ്ങളിൽ

ഒന്നിനെപ്പോലെയിന്നും ഞാൻ.


മറിക്കപ്പെടാതൊട്ടിചേർന്ന പ്രണയ ഏടുകൾ,

ഒരു പങ്കുവയ്ക്ക്കലോളമായുസ്സുള്ള പരിഭവവാക്കുകൾ

(ഇന്നിഴുകിപ്പിണഞ്ഞു ദ്രവിച്ചവ),

ശേഷവായന കാത്തുകുഴഞ്ഞ അക്ഷരക്കൂട്ടങ്ങൾ,

മുഷിഞ്ഞുപഴകിയ വല്ലായ്മകളുടെ കലഹഗന്ധം.


ആക്രിയുടെ ഭാണ്ഡശേഖരങ്ങൾ കടന്ന്,

പിന്നെയുമുടച്ചരച്ച് പുതുക്കപ്പെട്ട്

പുറംചട്ട, ചായം മാറിയണിഞ്ഞ് നിന്നിലേയ്ക്ക്കുപോന്ന

പഴയ സഞ്ചാരങ്ങളുടെ ഓർമ്മത്തെളിവ്.


ഒറ്റയ്ക്ക്കിരിപ്പിന്റെ ചിതലുകൾ പിച്ചി-

പ്പറിച്ച് കഷണിക്കുന്ന നെഞ്ചറ,

എന്റെ മാത്രമായ വിണ്ടറ്റ ഒറ്റയാൾപ്പാത,

കനത്തുതൂങ്ങുന്ന കാൽ വെയ്പുകൾ.


ഇത്രനാളടുക്കിപ്പിടിച്ചെന്നിരുന്നിട്ടും

നൂലറ്റിന്ന് പിഴുതെറിയപ്പെട്ടവിടിവിടാകവെ,

ഒരുനാളൊരുവേള നീ ഓർത്തുതിരഞ്ഞെന്നാൽ

വായിച്ചു ചീന്തിയെറിഞ്ഞീടുവാൻ

അവസാനതാളിൽ  തീർത്തുപറഞ്ഞു കുറിച്ചിടാമിങ്ങനെ,

"ഈ വഴി ഞാനിനി വന്നെന്നിരിക്കില്ല".


2015, ഓഗസ്റ്റ് 7

ഇനി വേണ്ട

എന്നിലെയലകൾ കുതറിയിരമ്പിയിനി
നിന്നിൽ വന്നു തളർന്നടങ്ങേണ്ട.
എന്നിൽ വിരിഞ്ഞ വിഷാദത്തിൻ പൂവുകൾ
നിന്നുള്ളിൽ പൊഴിഞ്ഞടിയേണ്ട.
എന്നിൽ നിറഞ്ഞൊരിരുണ്ട ചായം
വാക്കുകളായ് നിന്നിൽ പടരേണ്ട.
എന്നിലെക്കത്തുന്ന ഭ്രാന്തിൻറെയഗ്നിയിൽ
ഒരുനോക്കിലൂടെയും നീയെരിയേണ്ട.
എന്നിലെ വേവുന്ന നെഞ്ചിൻറെ പ്രണയം
ഒരുനാളും നിന്നെ നീറ്റേണ്ട.
മിഴിനീർകലർന്നൊരെൻ ചുംബനങ്ങൾ
ഇനിമേൽ നിന്നെ ഞെരുക്കേണ്ട.
കോർത്ത കൈകളഴിക്കട്ടെ, നമുക്കിനി
വെവ്വേറെയല്ലാതെ  നടക്കേണ്ട.

2015, ഏപ്രിൽ 19

ഒളിച്ചോട്ടം

പ്രണയത്തിനായി ഞങ്ങൾ ഒളിച്ചോടി..
എന്നാൽ നിബന്ധനകളും,പറഞ്ഞു ബോധിപ്പിക്കലുകളും
ചുറ്റിനും വേലിക്കെട്ടുകൾ പണിയാൻ തുടങ്ങിയപ്പോൾ
പ്രണയം ഞങ്ങളിൽ നിന്നും ഒളിച്ചോടി..

2015, മാർച്ച് 28

പുനർ വിചിന്തനം

ദൂരമൊരുപാടേറെ പിന്നിട്ടെങ്കിലുമിന്നും,
ഇവിടുത്തെ വേനൽച്ചൂടിൻ വേവലിൽ
നേരിയൊരാശ്വാസമാകാൻ
നിൻ ഓർമകൾ തൻ
തഴുകലിനാവുന്നെന്നിരിക്കെ,
എന്തിനു ഞാൻ നിന്നെ "നഷ്ടപ്രണയം"
എന്നു വിളിക്കണം?

2012, ജൂൺ 27

അജ്ഞാതൻ

ആരാണുനീയെന്നറിയില്ലയെങ്കിലും
കാത്തിരിയ്ക്കുന്നു ഞാൻ ഏറെനാളായ്‌ നിന്നെ..
ഭ്രാന്തമാണെന്റെ കിനാവുകളെങ്കിലും
അതിലേതിലുമുണ്ടു നീയൊരജ്ഞാതനായ്‌..
ഞാൻ തനിച്ചാവുന്നയുച്ചനേരങ്ങളിൽ
നീയെരിയുന്നു മനസ്സിലൊരു കനലായ്‌..
പിന്നിരുൾ വീഴുമെൻ ഏകാന്തതകളിൽ
നിന്നോർമ്മയെത്തുന്നു ഏറെയാശ്വാസമായ്‌..
ഇന്നുമപരിചിതൻ നീയെനിയ്ക്കെങ്കിലും
എന്നിൽ പൂവിട്ട പ്രതീക്ഷകൾ നിനക്കായ്‌..
കനവിന്റെ നിറമുള്ള താഴ്‌വാരങ്ങളിലും
ഞാൻ തേടിയലയുന്നു നിന്നെ മാത്രം..

2012, ജൂൺ 17

ആധി

ഒടുവിൽ ഇന്നു മദ്ധ്യാഹ്നത്തിൽ
വീണ്ടും മഴ പെയ്തു..
ഉന്മാദത്തിന്റെ നാളുകളെ
ഓർമിപ്പിച്ചുകൊണ്ട്‌..
ഓരോ മിന്നൽപ്പിണരിനും ഒപ്പം
എന്റെ ഹൃദയത്തിലും ഒരാന്തലുണ്ടാക്കിക്കൊണ്ട്‌..

ഞാൻ വല്ലാതെ ഭയക്കുന്നു..
എന്നിലെ ആ പ്രണയിനിയായ കൗമാരക്കാരി
വീണ്ടും ഉണരുമോ എന്ന്..

ബന്ധനസ്ഥ

നിങ്ങൾ എന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..
പുലരികളിൽ പക്ഷികളുടെ ചിലയ്ക്കലിനു കാതോർക്കാൻ
എന്റെ ജാലകവാതിലുകൾ എനിയ്ക്കു തുറന്നിട്ടുതരിക..
പകലിലെ ഒഴിവുനേരങ്ങളിൽ ഒരു പുസ്തകവുമെടുത്ത്‌
മരത്തണലുകൾ തേടിയലയുവാൻ എന്നെ വിടുക..
ഇടയ്ക്കൊക്കെ ഭ്രാന്തമാവുന്ന മനസ്സിൽനിന്നുവരുന്ന വാക്കുകൾ കുത്തിക്കുറിയ്ക്കാൻ
നിങ്ങൾ എനിയ്ക്കൊരു കടലാസും,പേനയും തരുക..
മദ്ധ്യാഹ്നങ്ങളിൽ ആർക്കുവേണ്ടിയെന്നറിയാത്ത 
എന്റെ കാത്തിരിപ്പു തുടരാൻ എന്നെ അനുവദിയ്ക്കുക..
അതിനൊടുവിൽ എന്റെ കണ്ണുനീർ എത്രയടർന്നുവീണാലും
അതിനു കാരണം അന്വേഷിക്കാതിരിക്കുക..
എന്റെ സായന്തനങ്ങളുടെ നിശ്ശബ്ദസൗന്ദര്യത്തെ
വാചാലതകൊണ്ടു നിങ്ങൾ കളങ്കപ്പെടുത്താതിരിക്കുക..
സന്ധ്യ രാത്രിയ്ക്ക്കുവഴിമാറുമ്പോൾ
ഈ കൽപ്പടവുകളിലിരുന്ന് അതാസ്വദിയ്ക്കാനെന്നെ തനിച്ചാക്കുക..
പിന്നീട്‌ എന്റെ ഏകാന്തതയുടെ ചിറകിലേറി
വിഹായസ്സിന്റെ അനന്തവിശാലതയിലേക്കു പറന്നുയരാൻ
നിങ്ങൾ എന്നെ പറഞ്ഞയയ്ക്കുക..
അതിനായ്‌ നിങ്ങളെന്റെ വിലക്കുകൾ അഴിച്ചുമാറ്റി എന്നെ സ്വതന്ത്രയാക്കുക..